background img

The New Stuff

Showing posts with label ആനുകൂല്യം. Show all posts
Showing posts with label ആനുകൂല്യം. Show all posts

കയര്‍വ്യവസായത്തിന്റെ സുഗമമായ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെറുകിട വ്യവസായ മന്ത്രാലയവുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയാണ് കയര്‍ ഉദ്യമി യോജന. ഇതൊരു വായ്പാധിഷ്ഠിത സബ്സിഡി പദ്ധതിയാണ്. ഈ പദ്ധതിപ്രകാരം ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും മറ്റു ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവര്‍ക്കും തൊഴിലവസരങ്ങള്‍ വര്‍ധിക്കും. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇതിന്റെ നടത്തിപ്പുചുമതല കയര്‍ ബോര്‍ഡിനാണ്. സംസ്ഥാനാടിസ്ഥാനത്തിലാകട്ടെ കയര്‍ബോര്‍ഡിന്റെ പ്രാദേശിക ഓഫീസുകള്‍, കയര്‍ പ്രോജക്ട് ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയാണ് പദ്ധതിയുടെ ചുമതലവഹിക്കുന്നത്.

കയറും കയറുല്‍പ്പന്നങ്ങളും അവയുടെ ഉല്‍പ്പാദന സംസ്കരണ ഘട്ടങ്ങളില്‍ ആധുനികവല്‍ക്കരിക്കുന്നതുള്‍പ്പെടെ ഈ മേഖലയാകെ ആധുനികവല്‍ക്കരിക്കുക, ചകിരിച്ചോറിന്റെ ഉപയോഗത്തിലൂടെ വരുമാനമുണ്ടാക്കുക, ചകിരിനാരുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, പാഴ്വസ്തുക്കളില്‍നിന്ന് ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവയാണ് ലക്ഷ്യംവയ്ക്കുന്നത്. ഈ പദ്ധതിപ്രകാരം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവ് പരമാവധി 10 ലക്ഷം രൂപവരെ കോമ്പോസിറ്റ് വായ്പയായാണ് ധനകാര്യസ്ഥാപനങ്ങള്‍ നല്‍കേണ്ടത്. ഗുണഭോക്താവിന്റെ വിഹിതം അഞ്ചു ശതമാനം, 55 ശതമാനം ബാങ്ക് വായ്പ, 40 ശതമാനം സര്‍ക്കാര്‍ സബ്സിഡി എന്നിങ്ങനെയാണ് നല്‍കുന്നത്.

18 വയസ്സിനു മുകളില്‍ പ്രായമായ വ്യക്തികള്‍, കമ്പനികള്‍, സ്വയം സഹായസംഘങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, കയര്‍ കോ-സഹകരണ യൂണിറ്റുകള്‍, സംഘടിത ബാധ്യതയുള്ള ഗ്രൂപ്പുകള്‍, ചാരിറ്റബിള്‍ സംഘടനകള്‍ എന്നിവര്‍ക്കെല്ലാം ബാധകമാണ്. വ്യക്തികളുടെ വരുമാനം ധനസഹായം ലഭിക്കുന്നതിനു തടസ്സമല്ല. ചകിരിനാര്, ചകിരി നൂല്‍ എന്നിവപോലെയുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കു മാത്രമേ ഇതിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. അപേക്ഷയോടൊപ്പം താഴെപറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.

1.യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ രേഖകള്‍.

2. കയര്‍വ്യവസായത്തിലുള്ള പരിചയ സര്‍ട്ടിഫിക്കറ്റ്.

3. കയര്‍ബോര്‍ഡില്‍നിന്നു ലഭിച്ച പരിശീലന സര്‍ട്ടിഫിക്കറ്റ്.

4. വാങ്ങാന്‍ ഉദ്ദേശിക്കുന്ന മെഷിനറികളുടെ പെര്‍ഫോമ ഇന്‍വോയിസ്

.5. ജില്ലാ വ്യവസായകേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന എംഎസ്എംഇ ഇഎം പാര്‍ട്ട് 2 അക്നോളജ്മെന്റ്.

6. ചാര്‍ട്ടേഡ് എന്‍ജിനിയര്‍ സര്‍ട്ടിഫൈചെയ്ത വര്‍ക് ഷെഡ്ഡിന്റെ പ്ലാനും എസ്റ്റിമേറ്റും.

7. ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട്.

8 പട്ടികജാതി, പട്ടികവര്‍ഗമാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്.

ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍റിസര്‍വ് ബാങ്ക് ആക്ട് അനുസരിച്ചുള്ള ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, പ്രാദേശിയ ഗ്രാമീണ ബാങ്കുകള്‍, സിജിടിഎംഎസ്ഇയില്‍ അംഗമായിട്ടുള്ള സഹകരണ ബാങ്കുകള്‍ എന്നിവയെല്ലാമാണ് വായ്പ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍. പ്രാദേശീയ തലത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തി തെരഞ്ഞെടുക്കുന്നത് ഒരു കമ്മിറ്റിയാണ്. പ്രസ്തുത കമ്മിറ്റിയില്‍ കയര്‍ ബോര്‍ഡിന്റെ പ്രതിനിധി, ജില്ലാ വ്യവസായകേന്ദ്രം, കയര്‍ പ്രോജക്ട് ഓഫീസ്, പഞ്ചായത്ത് രാജ് സ്ഥാപനം എന്നിവര്‍ അംഗങ്ങളാണ്്. അപേക്ഷ ബാങ്കില്‍ ലഭിച്ചുകഴിഞ്ഞാല്‍ 20 ദിവസത്തിനകം അനുമതി നല്‍കണം. അനുമതി നല്‍കിയില്ലെങ്കില്‍ അതിന്റെ വിശദമായ കാരണങ്ങള്‍ കയര്‍ ബോര്‍ഡിനെയും ഗുണഭോക്താവിനെയും അറിയിക്കണം.

അനുമതി ലഭിച്ചാല്‍ മാര്‍ജിന്‍മണി സബ്സിഡി തുക മുന്‍കൂറായി കയര്‍ ബോര്‍ഡിന്റെ പേരില്‍ സംസ്ഥാനത്തെ നോഡല്‍ ബാങ്കില്‍ പിന്‍വലിക്കുന്നതിനായി നിക്ഷേപിക്കും. ഗുണഭോക്താവിന്റെ അഞ്ചുശതമാനം വിഹിതം തയ്യാറാക്കിയശേഷം ബാങ്ക് ബാക്കി 95 ശതമാനം തുക അനുവദിച്ചുനല്‍കും. അതു പിന്നീട് തവണകളായാണ് ലഭിക്കുക. ഇതനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന എല്ലാ ആസ്തികളും ഇന്‍ഷുര്‍ ചെയ്യണം. വായ്പയ്ക്കുള്ള പലിശ ബാങ്കിന്റെ അടിസ്ഥാനിരക്കിലാകും. മൊറട്ടോറിയം കഴിഞ്ഞ് ഏഴു വര്‍ഷത്തിനകം വായ്പാ തുക തിരിച്ചടയ്ക്കേണ്ടതാണ്. വായ്പയ്ക്ക് സിജിടിഎംഎസ്ഇയുടെ പരിരക്ഷ ലഭിക്കും. ടേം വായ്പയ്ക്ക് ഈടോ ഗ്യാരന്റിയോ ആവശ്യമില്ല. ഇതു നല്‍കി ആറുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കണം. ഗുണഭോക്താക്കള്‍ക്ക് സംരംഭകത്വ പരിശീലനം നിര്‍ബന്ധമാണ്.

ഗുണഭോക്താക്കള്‍ക്കു വേണ്ട വിപണി പിന്തുണ കയര്‍ബോര്‍ഡ് നല്‍കും. അതിനായി രൂപീകരിക്കുന്ന മാര്‍ക്കറ്റിങ് കണ്‍സോര്‍ഷ്യത്തിനും ധനസഹായം നല്‍കും. ഈ രീതിയില്‍ പരമാവധി ഒരുലക്ഷം രൂപവരെ ലഭിക്കും. കൂടാതെ മേളകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കുന്നതിന് വാടകത്തുക, യാത്രാചെലവ് എന്നിവയെല്ലാം ലഭിക്കും. ഒരുവര്‍ഷം പരമാവധി അഞ്ചു മേളകളില്‍വരെ പങ്കെടുക്കാനാകും. കണ്‍സോര്‍ഷ്യത്തിന് ഓഫീസ്, ഷോറും, ഗോഡൗണ്‍ ഒക്കെ വാടകയ്ക്ക് എടുക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് നിബന്ധനകളോടെ സര്‍ക്കാര്‍ വാടക നല്‍കും. വിവരങ്ങള്‍ക്ക്: കയര്‍ മാര്‍ക്ക് സ്കീം ഓഫീസ്, കയര്‍ ബോര്‍ഡ്, അബാബില്‍ കോംപ്ലക്സ്, ഒന്നാം നില, എസ്ബിടി മുഖ്യ ബ്രാഞ്ചിനു സമീപം, സിസിഎസ്ബി റോഡ്, ആലപ്പുഴ-688011. ഫോണ്‍: 0477-2254325.

കടപ്പാട് ദേശാഭിമാനി  


ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇക്കാലത്ത് എല്ലാമേഖലകളിലും മുന്‍ഗണന നല്‍കാറുണ്ട്. ഇത്തരം ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ സര്‍ക്കാര്‍തലത്തിലുള്ള ടെന്‍ഡറുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടത്ര ശ്രദ്ധചെലുത്താറില്ല. എന്നാല്‍, ഇവ നേടിയെടുക്കുന്നതിലൂടെ മികച്ച മുന്നേറ്റത്തിന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവസരം ലഭിക്കും. അതിനായി ചില വ്യവസ്ഥകള്‍ പാലിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും വേണമെന്നതാണ് പ്രധാന കാര്യം.സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പു ഡയറക്ടര്‍ അല്ലെങ്കില്‍ ജില്ലാ വ്യവസായകേന്ദ്രം സാക്ഷ്യപ്പെടുത്തിയ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെയും വ്യവസായ സഹകരണ സൊസൈറ്റികളെയും സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കുമ്പോള്‍ കെട്ടിവയ്ക്കേണ്ട തുകയില്‍നിന്ന് (നിരതദ്രവ്യം) ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവുണ്ട്. ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘങ്ങള്‍, രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവയെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയെയും സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട നിരതദ്രവ്യത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനില്‍ (എന്‍എസ്ഐസി) രജിസ്റ്റര്‍ചെയ്ത സൂക്ഷ്മ, ചെറു, ഇടത്തരം സംരംഭങ്ങളെയും കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഇതില്‍നിന്ന് ഒഴിവാക്കും. എന്‍എസ്ഐസിയില്‍ രജിസ്റ്റര്‍ചെയ്ത ഇത്തരം യൂണിറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരതദ്രവ്യത്തിന്റെ കാര്യത്തില്‍ ഈആനുകൂല്യം ലഭിക്കും. അതുപോലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഡിജിഎസ് ആന്‍ഡ് ഡിയില്‍ രജിസ്റ്റര്‍ചെയ്ത യൂണിറ്റുകള്‍ക്കും നിരതദ്രവ്യം അടയ്ക്കുന്നതില്‍നിന്ന് ഇളവു ലഭിക്കും. സിഡ്കോയുടെ ചെറുകിട യൂണിറ്റുകള്‍ക്കുള്ള ടെന്‍ഡറുകള്‍ക്കും ഈ ഇളവു ബാധകമാണ്. താഴെപറയുന്ന രീതിയിലുള്ള ഇളവ് കേരളത്തിലെ വ്യവസായ യൂണിറ്റുകള്‍ക്കും നല്‍കും. പ്രാദേശിക, കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആനുകൂല്യം. സര്‍ക്കാര്‍ ഓഹരിയുള്ള വ്യവസായങ്ങള്‍ക്ക് 15 ശതമാനം, മറ്റു വ്യവസായങ്ങള്‍ക്ക് 10 ശതമാനം, രജിസ്റ്റര്‍ചെയ്ത സൊസൈറ്റികള്‍ക്ക് 15 ശതമാനം എന്നിങ്ങനെയാണ് ഇളവ്.പ്രാദേശികതലത്തിലുള്ള ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി മറ്റു ചില ഇളവുകളും നല്‍കുന്നുണ്ട്. സ്വകാര്യമേഖലയിലെ ഇടത്തരം, വന്‍കിട വ്യവസായങ്ങളെ അപേക്ഷിച്ച് അഞ്ചു ശതമാനം വില, ഐഎസ്ഐ സര്‍ട്ടിഫിക്കറ്റുള്ളവയ്ക്ക് അവ ഇല്ലാത്തവയെ അപേക്ഷിച്ച് രണ്ടുശതമാനം വില എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും നല്‍കും.

സംസ്ഥാന സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പില്‍ രജിസ്റ്റര്‍ചെയ്തവയ്ക്ക് നിരതദ്രവ്യ ഇളവ്, പെര്‍ഫോമന്‍സ് സെക്യൂരിറ്റി ഇളവ് എന്നിവ ലഭിക്കും. മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ ഇളവു നല്‍കേണ്ടതില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ഖാദി, കിന്‍ഫ്ര, വൈദ്യുതിബോര്‍ഡ്, ജലഅതോറിറ്റി തുടങ്ങിയ ചെറുകിട യൂണിറ്റുകള്‍ക്ക് ഈ ഇളവു നല്‍കണം.പെര്‍ഫോമന്‍സ് സെക്യൂരിറ്റി ഇളവു ലഭിക്കണമെങ്കില്‍ വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറില്‍ കുറയാത്ത സ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഖാദി സൊസൈറ്റികളും ചാരിറ്റബിള്‍ സൊസൈറ്റികളും ഇതിനായി ഖാദി ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്.

കടപ്പാട് ദേശാഭിമാനി 


Popular Posts